2009, നവംബർ 10, ചൊവ്വാഴ്ച

അവള്‍

അവള്‍
---------

കടലിന്റെ ഇരുണ്ട നിറത്തിനപ്പുറത്ത്, ആകാശത്തിന്റെ ഒരു കോണില്‍ ചുവന്ന പ്രകാശം പരത്തിക്കൊണ്ട് അസ്തമിക്കാന്‍ തയ്‌യാറായി നില്‍ക്കുന്ന സൂര്യനെ നോക്കി നിശബ്ദരായി ഞങ്ങള്‍ ഇരുന്നു--അവളും ഞാനും. കടല്‍ഗന്ധമുള്ള തണുത്ത കാറ്റ് ഞങ്ങളെ തഴുകുന്നുണ്ടായിരുന്നു. കാറ്റില്‍ പറന്നുകൊണ്ടിരിക്കുന്ന അവളുടെ മുടിയിഴകള്‍ ഇടക്കിടെ എന്റെ മുഖത്ത് വന്നടിച്ചു. അലക്ഷ്യമായി അഴിച്ചിട്ട മുടി മാടിയൊതുക്കാന്‍ അവളും മെനെക്കെട്ടില്ല. എതോ ഒരു സ്വപ്നത്തിന്റെ പകുതിയിലെന്ന പോലെ കടലിന്റെ വിദൂരതയില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു അവള്‍.

ആ കടല്‍ക്കരയില്‍ ഏകനായി വന്നിരുന്ന നാളുകള്‍ ഞാനോര്‍ത്തു. ജീവിതത്തിന്റെ എണ്ണമറ്റ വഴിത്താരകളില്‍ വഴിതെറ്റിയലയുന്നവനായിരുന്നു അന്നു ഞാന്‍. എങ്ങോട്ടു പോകണമെന്നറിയാതെ, എന്തു ചെയ്യണമെന്നറിയാതെ, വിഷമിച്ച നാളുകള്‍. മനസ്സു തുറന്നു സംസാരിക്കാനും ആരുമുണ്ടായിരുന്നില്ല. ആ നശിച്ച ഏകാന്തതയില്‍ നിന്നും എന്നെ മോചിപ്പിക്കുന്ന സാന്നിദ്ധ്യമായാണവള്‍ വന്നത്. അങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കെ എന്റെ കണ്ണുകള്‍ നിറഞ്ഞു, മനസ്സ് നിശബ്ദമായി അവളോട് മന്ത്രിച്ചു: 'നീ, നീയാണോമനേ എന്റെ ജീവിതത്തിന്റെ അര്‍ത്ഥം. നിന്റെ സ്നേഹം, സാന്നിദ്ധ്യം, പരിഗണന, അതു മാത്രമാണ് എന്റെ സന്തോഷം.'

എന്റെ മനസ്സു പറഞ്ഞതു സത്യമായിരുന്നു. ഭയമില്ലാതെ മനസ്സിന്റെ ഉള്ളറ തുറക്കാന്‍, ജീവിതത്തിലെ സഫലമാകാതെ നഷ്ടപ്പെട്ടു പോയ മോഹങ്ങള്‍ വീണ്ടും വീണ്ടും വേദനിപ്പിക്കുമ്പോള്‍ ആ വേദന മറക്കാന്‍, പുതിയ പുതിയ മോഹങ്ങള്‍ പങ്കുവെക്കാന്‍, ജീവിതത്തിന്റെ ഗാംഭീര്യത്തെ ഓര്‍ത്ത് നെടുവീര്‍പ്പിടാന്‍, എല്ലാം എല്ലാം എനിക്കു തുണയാകുന്നത് അവളാണു്.

എന്റെ മനസ്സില്‍ അവളോടുള്ള അനന്തമായ സ്നേഹം നിറയവേ, അതറിഞ്ഞിട്ടെന്നവണ്ണം അവള്‍ എന്റെ തോളില്‍ തല ചായിച്ചൂ. മെല്ലെ മുഖം തിരിച്ച് ഞാന്‍ അവളെ നോക്കി. അവളുടെ കണ്ണുകള്‍ പാതി അടഞ്ഞിരുന്നു. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ അവള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു. ഞാന്‍ അവളെയും. സൂര്യന്‍ അസ്തമിച്ചത് ഞങ്ങളറിഞ്ഞില്ല; ഇരുട്ട് ഞങ്ങള്‍ക്കു മുകളില്‍ കോട്ട കെട്ടിയത് ഞങ്ങള്‍ അറിഞ്ഞില്ല; ലോകവും അതിലെ ജനങ്ങളും ഞങ്ങളെ പുറകിലാക്കി കടന്നു പോയതും ഞങ്ങളറിഞ്ഞില്ല. ഞങ്ങള്‍ ഞങ്ങള്‍
മാത്രമായി, ഞങ്ങളുടെ സ്വപ്നങ്ങളില്‍ ലയിച്ച്, ഞങ്ങളുടെ ലോകത്തിരുന്നു. ഞങ്ങളുടെ ആകാശത്ത് അപ്പോള്‍ മഴവില്ലുകള്‍ വര്‍ണ്ണച്ചിത്രങ്ങള്‍ വരക്കുകയായിരുന്നു.

--സന്ദീപ് പാലക്കല്‍,
27 ജൂണ്‍, 2009.
ചെന്നൈ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹം