2009, നവംബർ 10, ചൊവ്വാഴ്ച

പരിണാമം

             പരിണാമം
          -------------------

പൂവേ, നിന്റെ നിറം പ്രണയത്തിന്റെ
ചുവന്ന നിറമാണെന്നു ഞാന്‍ ഒരിക്കല്‍ ധരിച്ചു.
അത് മരണത്തിന്റെ നിറമാണെന്നു,
ഞാന്‍ അറിഞ്ഞിരുന്നില്ല!

പൂവേ, നിന്റെ മാദകഗന്ധം പനിനീരിന്റെ
സുഗന്ധം പോലെ ഒരിക്കല്‍ എന്നെ മയക്കി.
അത് മരണത്തിന്റെ ഗന്ധമാണെന്നു
ഞാന്‍ അറിഞ്ഞിരുന്നില്ല!

പൂവേ, നിന്റെ മൃദുമേനിയില്‍
ഒരിക്കല്‍ ഞാന്‍ മയങ്ങി.
അത് മരണത്തിലേക്കുള്ള ക്ഷണം
ആയിരുന്നെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല!

നിന്റെ നിറത്തില്‍, മണത്തില്‍, മനോഹാരിതയില്‍
എന്റെ യൗവ്വനം ഞാന്‍ നഷ്ടപ്പെടുത്തി.
ആ നാളുകള്‍ ഒരിക്കലും തിരിച്ചു വരാതെ
എന്നെന്നേക്കുമായി നഷ്ടമാകുമെന്നു
ഞാന്‍ അറിഞ്ഞിരുന്നില്ല!

എന്റെ യൗവ്വനം കവരുമ്പോള്‍
ഇതളുകള്‍ക്കു പുറകില്‍ നീയൊളിച്ചു വച്ച
കാപട്യം ഇന്നു ഞാന്‍ അറിയുന്നു.
ഈ അറിവില്‍ നിന്നുണ്ടാകുന്ന എന്റെ
ദുഃഖം കാണുമ്പോള്‍ നിന്റെ മുഖത്തു
വിരിയുന്ന പരിഹാസവും ഞാന്‍ അറിയുന്നു.

എന്നാല്‍ പൂവേ, നീയറിയുക: നിന്റെ
ക്രൂരമാം പരിഹാസം എന്നെയുലക്കുന്നില്ല,
നിന്റെ ഓര്‍മ്മകള്‍ എന്നെ പ്രലോഭിപ്പിക്കുന്നില്ല,
കാരണം, നീ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു!

നിന്നോടുള്ള വിദ്വേഷം എന്റെ മനസ്സിനെ
മനിലമാക്കും എന്നു നീയാശിക്കുന്നെങ്കില്‍
നീയറിയുക: നിന്നോടെനിക്കുള്ള വികാരം
ഒന്നു മാത്രമാണ്: "മഹാപുച്ഛം"!
അതിലുപരി ഞാനനുഭവിക്കുന്ന വികാരം
"ആനന്ദവും"!

ഇന്നു ഞാന്‍ കൂടുതല്‍ ധീരനാണു്.
കാരണം, എനിക്കിനി നഷ്ടപ്പെടാന്‍ ഒന്നുമില്ല.
എല്ലാം നിനക്കുവേണ്ടി ഞാനെന്നേ നഷ്ടപ്പെടുത്തിയിരിക്കുന്നു‌!

ഇന്നു ഞാന്‍ കൂടുതല്‍ ശക്തനാണ്.
കാരണം, എന്റെ ഏറ്റവും വലിയ ദൗര്‍ബല്യം--യൗവ്വനം
ഇന്നെന്നെ വിട്ടകന്നിരിക്കുന്നു!

ഇന്നു ഞാന്‍ കൂടുതല്‍ സ്വതന്ത്രനാണു്.
കാരണം, എന്റെ ശക്തനായ യജമാനന്‍--പ്രണയം
ഇന്നു മരിച്ചു കഴിഞ്ഞിരിക്കുന്നു!

ഇനി ഞാന്‍ ജീവിക്കട്ടെ, എന്റെ ജീവിതം.
കൂടുതല്‍ മഹത്വമുള്ളതിനെ കണ്ടെത്താനുള്ള
എന്റെ പ്രയാണം ഇവിടെ തുടങ്ങുന്നു.

അനിവാര്യമായ മരണം എന്നെ തളര്‍ത്തുന്നില്ല.
അസ്തമിക്കുന്ന സൂര്യനും, ഗ്രഹണം ബാധിച്ച ചന്ദ്രനും,
അണയുന്ന നക്ഷത്രവും, എന്നെ നിരാശനാക്കുന്നില്ല.

ഇനി ഞാന്‍ ജീവിക്കട്ടെ, ഒരു രാക്ഷസന്റെ ജീവിതം.

--സന്ദീപ് പാലക്കല്‍,
ജനു. 16, 2009,
ചെന്നൈ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹം