2012 ജൂലൈ 5, വ്യാഴാഴ്‌ച

കടല്‍

ആരെയും ശല്യപ്പെടുത്താതിരുന്നിട്ടും 
അവരെന്നെ പുച്ഛിച്ചു.
പൊട്ടനെന്നും പൊട്ടക്കിണറ്റിലെ തവളയെന്നും
അവര്‍ എനിക്കോമനപ്പേരിട്ടു.

ഞാന്‍ കിണറുകള്‍ കണ്ടിട്ടില്ല.
ആഴക്കടലില്‍ ജീവിക്കുന്ന എനിക്കെന്തു കിണര്‍?
അവര്‍ പൊട്ടന്മാര്‍! കടല്‍ കാണാത്തവര്‍.
കടലിനെ പേടിച്ച് കരയുടെ സുരക്ഷയില്‍ കഴിയുന്നവര്‍.

കടലു  കാണാത്ത, എന്നെ അറിയാത്ത 
അവരേയോര്‍ത്ത്  ഞാനെന്തിനു ലജ്ജിക്കണം?
അവരുടെ ഭാരം അവര്‍ തന്നെ ചുമക്കട്ടെ.
ഒപ്പം എന്റെ മാനാപമാനങ്ങളുടെയും....

ഈ അഗാധനീലിമയില്‍ ഒരു മത്സ്യമായി 
എന്റെ ജീവിതം ഞാന്‍ പാടിത്തീര്‍ക്കട്ടെ.
 ഒരു സൂര്യാസ്തമയ വേളയില്‍
നമുക്ക് കടലോരത്തു സന്ധിക്കാം.


--പി. സന്ദീപ്‌ 
ചെന്നൈ.
ജൂണ്‍ 4, 2012.

2012 ജൂലൈ 3, ചൊവ്വാഴ്ച

Salo, or the 120 days of Sodom


Salo, or the 120 days of Sodom: ഒരു ആസ്വാദനം.
------------------------------------------------------------------
ഞാന്‍ കണ്ട സിനിമകളില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചിട്ടുള്ള ഒരു സിനിമയാണ് Pier Paolo Pasoliniയുടെ Salo, or the 120 days of Sodom. എന്റെ ചിന്തകളെയും ലോക വീക്ഷണത്തെയും തന്നെ അത് മാറ്റി മറിച്ചു. എന്തെന്നാല്‍, ഈ സിനിമ പറയാന്‍ ശ്രമിക്കുന്നത്, അത് ഇറക്കിയ കാലത്തില്‍ മാത്രമല്ല, നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലും ഒരുപോലെ ശരിയാണ്. 

ഫാസിസ്റ്റ് ഇറ്റലിയുടെ അന്ത്യനാളുകളില്‍ നാല് ഫാസിസ്റ്റ് അരാജകവാദികള്‍ കൗമാരപ്രായക്കാരായ ഒന്പത് ആണ്‍കുട്ടികളെയും ഒന്‍പത് പെണ്‍കുട്ടികളെയും ഒരു കെട്ടിടത്തില്‍ അടിമകളായി പാര്‍പ്പിക്കുകയും അവരെ തങ്ങളുടെ അമര്‍ത്തിവെക്കപ്പെട്ട ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവര്‍ക്ക് കൂട്ടായി, അവരെ കാമകേളികള്‍ നിറഞ്ഞ കഥകള്‍ പറഞ്ഞ് രസം കൂട്ടാന്‍ മധ്യവയസ്കരായ രണ്ട് വേശ്യകളും ഉണ്ട്. ഈ വേശ്യകള്‍ ഒരു ഹാളിലിരുന്ന് കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരു കഥ പോലും പ്രണയമോ സംഭോഗമോ നിറഞ്ഞതല്ലെന്നത് ശ്രദ്ധേയമാണ്. എല്ലാ കഥകളും വൈകൃതങ്ങള്‍ നിറഞ്ഞതാണ്. മനുഷ്യന്റെ പ്രകൃതിദത്തമായ (സ്വവര്ഗ രതി ഉള്‍പ്പെടെ) ലൈംഗിക ചോദനകള്‍ ഈ സിനിമയില്‍ അടിച്ചമര്‍ത്തി വക്കുകയും പകരം വൈകൃതങ്ങളെ കൊണ്ട് നിറക്കുകയും ചെയ്തിരിക്കുന്നു. ഈ രംഗങ്ങള്‍ ആധുനിക കാലത്ത് ടെലിവിഷന്‍ നമ്മെയും നമ്മുടെ പ്രകൃതിദത്തമായ വിവിധ ചോദനകളെയും എങ്ങനെ വികലമാക്കുന്നു, എങ്ങനെ വികൃതമാക്കുന്നു എന്നു കാണിക്കുന്നു. എല്ലാവരുടെയും കണ്ണ് വെട്ടിച്ച് അടുക്കളയില്‍ പാചകക്കാരിയെ സ്നേഹിക്കുകയും പ്രാപിക്കുകയും ചെയ്യുന്ന ഒരുവനെ സംഘം ഉടനെ വെടി വെച്ചു കൊല്ലുന്നു! 

ദിവസം ചെല്ലും തോറും ഫാസിസ്റ്റ് സംഘത്തിന്റെ വൈകൃതങ്ങളോടുള്ള ആസക്തി പെരുകുകയും അവസാനം അത് മലം തിന്നുന്ന അവസ്ഥ വരെ ചെന്നെത്തുകയും ചെയ്യുന്നു. ലൈംഗിക അവയവങ്ങളോടല്ല, മറിച്ച് ഗുദത്തിനോടാണ് അവര്‍ക്ക് പ്രിയം. ഗുദത്തില്‍ നിന്നു വരുന്നതിനാല്‍, ഗുദത്തിന്റെ ഗന്ധം പേറുന്നതിനാല്‍, മലം തിന്നുന്നതും, അതെ കുറിച്ച് സംസാരിക്കുന്നതും സംഘത്തെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നു. ഇത് എന്നെ ഓര്‍മ്മിപ്പിച്ചത് ഇന്നത്തെ യുവാക്കള്‍ സ്ത്രീ ശരീരത്തിലെ അവയവങ്ങളെ അടര്‍ത്തിമാറ്റി പ്രണയിക്കുന്നതാണ്. പിന്നെ കാറും ബൈക്കും ഒരു ഉത്തേജന വസ്തുവായി മാറുന്നതും! ഒരു സ്ത്രീയില്‍ ഇത് ഏതു തരത്തിലുള്ള പ്രതികരണമാണ് ഉളവാക്കുക എന്ന് അറിയാന്‍ ഞാന്‍ ജിജ്ഞാസുവാണ്.

മലം ചൂടോടെ ഭക്ഷിക്കുന്നതിനായി, കുട്ടികള്‍ ഒരു നിശ്ചിത സമയത്തേ മലവിസര്‍ജനം നടത്താവൂ എന്നാണ് കല്പന. ഇത് തെറ്റിക്കുന്ന ഒരു പെണ്‍കുട്ടിയുടെ തെറ്റ് പൊറുക്കപ്പെടുന്നില്ല. മനുഷ്യന് ഒരിക്കലും പൊരുത്തപ്പെടാനാകാത്ത നിയമങ്ങള്‍ അവനില്‍ അടിച്ചേല്‍പ്പിക്കപെടുന്ന അധികാരികളുടെ കാര്‍ക്കശ്യം ഈ രംഗത്തിലൂടെ വ്യക്തമായി വരച്ചു ചേര്‍ക്കുന്നു. മറിച്ച്, മനുഷ്യരാകട്ടെ, ഈ നിയമങ്ങളെ കൃത്യമായി അനുസരിച്ച് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ ജീവിക്കുന്നു.

തങ്ങളുടെ പതിനെട്ട് അടിമകളില്‍ ആര്‍ക്കാണ് ഏറ്റവും വശ്യമായ പൃഷ്ഠം എന്നത് കണ്ടു പിടിക്കാന്‍ നടത്തുന്ന മത്സരവും ആ മത്സരം നിഷ്പക്ഷ്മായി നടത്താന്‍ അവരെടുക്കുന്ന ശ്രദ്ധയും ആധുനിക കാലഘട്ടത്തിലെ സൗന്ദര്യമത്സരങ്ങളെ മാത്രമല്ല, ഒരു കരിയര്‍ പടുത്തുയര്‍ത്തുന്നതിനായി ആധുനിക മനുഷ്യന്‍ നേരിടേണ്ട മറ്റ് മത്സര പരീക്ഷകളെയും ഓര്‍മ്മിപ്പിക്കുന്നു. മത്സരത്തില്‍ ജയിച്ചത് ഒരു ആണ്‍കുട്ടിയാണ്! അവനോട് നിന്നെ ആയിരം തവണ ഞങ്ങള്‍ കൊല്ലും എന്നാണ് സംഘം പറയുന്നത്. സൗന്ദര്യമത്സരത്തിലും മറ്റ് മത്സരപരീക്ഷകളിലും ജയിക്കുന്ന നമ്മള്‍ (നമ്മിലെ സര്‍ഗ ചോദന) ആയിരം തവണ കൊല്ലപ്പെടുന്നു എന്ന ശക്തമായ തിരിച്ചറിയലാണ് ഈ രംഗം എനിക്ക് നല്‍കിയത്.

സിനിമയുടെ അവസാനമാവുമ്പോഴേക്കും ഒരു ആണ്‍കുട്ടി മാനസികമായി സംഘത്തിന്റെ അഭിരുചികളുമായി താദാത്മ്യം പ്രാപിക്കുന്നു. അവനെ സംഘം കൂടെ ചേര്‍ക്കുന്നു. ഓരോ സ്ഥാനമാനങ്ങളിലെത്തി വന്ന വഴി മറന്ന് മര്‍ദ്ദകവര്‍ഗത്തിന്റെ കൂടെ ചേരുന്നവരെ ഇത് ഓര്‍മിപ്പിക്കുന്നു.  ബാക്കിയെല്ലാവരെയും സംഘം അതിദാരുണമയി പീഡിപ്പിച്ച് കൊല്ലുകയാണ്. 





അധികാരവര്‍ഗത്തിന്റെ, മുതലാളിത്ത വര്‍ഗത്തിന്റെ, ഷണ്‍ഡത്വവും, ഭീകരതയും ഈ ചിത്രം വളരെ വ്യത്യസ്തമായ (ഒരു പക്ഷേ, വളരെ ഭീഭത്സമായ) ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. ടെലിവിഷനില്‍ മനം മയക്കുന്ന ഓരോ പരസ്യം കാണുമ്പോഴും, വല്യ കോര്‍പറേറ്റ് കമ്പനികളിലാണ് ഞാനിപ്പോ (എന്റെ മകനിപ്പോള്‍) ജോലി ചെയ്യുന്നത് എന്ന് അഭിമാനത്തോടെ പറയുന്നവരെ കാണുമ്പോഴും, മറ്റ് പല സമാന സന്ദര്‍ഭങ്ങളിലും, ഈ സിനിമ ഒരു വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമായി എന്റെ മനസ്സില്‍ ഉയര്‍ന്നു വരാറുണ്ട്.

ഈ സിനിമ റിലീസ് ആകുന്നതിനു മുമ്പേ പസോളിനി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കൊലയും ഈ സിനിമയുമായി ബന്ധമുണ്ടെന്നാണ് ഊഹം. ദീര്‍ഘകാലം അനേകം രാജ്യങ്ങളില്‍ ഈ സിനിമ നിരോധിക്കപ്പെട്ടതായി നിന്നു. Marquis de Sadeയുടെ The 120 days of Sodom എന്ന 1785ലെ നോവലിനെ ആസ്പദമാക്കിയാണ് പസോളിനി ഈ ചിത്രം എടുത്തിരിക്കുന്നത്. Salo എന്നത് ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണ പ്രദേശമായിരുന്നു. Sadeയുടെ നോവലിനെ 1944ലെ യൂറോപ്യന്‍ സാഹചര്യവുമായി വളരെ മനോഹരമായി ബന്ധപ്പെടുത്താന്‍ സാധിച്ചു എന്നതാണ് പസോളിനിയുടെ കഴിവ്. സര്‍വ്വോപരി, ഞാന്‍ മുകളില്‍ വിശദമാക്കിയ പോലെ, ഇന്നത്തെ ഉത്തരാധുനിക, നവമുതലാളിത്ത കാലഘട്ടവുമായും Saloക്ക് അഭേദഭേദ്യമായ ബന്ധം കാണാന്‍ സാധിക്കുന്നു എന്നത്, ഒരു ചലചിത്രമെന്ന നിലയില്‍ Saloയെയും സംവിധായകന്‍ എന്ന നിലയില്‍ പസോളിനിയെയും മഹത്തരമാക്കുന്നു.

2012 ഏപ്രിൽ 17, ചൊവ്വാഴ്ച

ഐഡിയോളജി

ചെന്നൈ മഹാനഗരത്തിലൂടെ ഞാനിങ്ങനെ നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു സ്കൂളിന്റെ മതിലില്‍ മുഴുവന്‍ കുറേ മഹദ് വചനങ്ങള്‍ എഴുതി വച്ചിരിക്കുന്നത് കണ്ടത്. ആദ്യം കണ്ടത്:

"Be loyal and faithful" -- "വിശ്വസ്തനും വിശ്വാസമുള്ളവനും ആയിരിക്കുക."

കുറ്ച്ചു കൂടി മുമ്പോട്ടു ചെന്നപ്പോള്‍ കണ്ടത്:

"Pride always leads to destruction" -- "അഭിമാനം എപ്പോഴും നാശത്തിലേക്ക് നയിക്കുന്നു."

ഇതാണ് ഒരു പക്ഷേ ഐഡിയോളജി എന്നു പറയുന്നത്. സ്ലോവേനിയന്‍ ഫിലോസഫറായ സ്ലാവോയ് സിസക് ഐഡിയോളജിയെ (അദ്ദേഹത്തിന്റെ ഉച്ചാരണപ്രകാരം ഇഡിയോളജി) ലളിതമായി നിര്‍വചിക്കുന്നത് "unkown kowns" (അറിയാത്ത അറിവുകള്‍) എന്നാണ്. അതായത് നമ്മള്‍ക്ക് അറിയാം, എന്നാല്‍ നമ്മള്‍ അറിയുന്നില്ല നമുക്ക് അറിയാം എന്ന്. ഇത്തരം അറിവാണ് ഐഡിയോളജി. ഐഡിയോളജി ഇല്ലാത്ത മനുഷ്യരില്ല. മനുഷ്യന്റെ അബോധമനസ്സില്‍ ഇരുന്നു കൊണ്ട് അവന്റെ ചിന്തകളെയും പ്രവര്ത്തികളെയും നിയന്ത്രിക്കുന്ന അറിവാണ് ഐഡിയോളജി. ഈ അറിവ് ഒരിക്കലും യാഥാര്‍ത്ഥ്യബോധത്തില്‍ അധിഷ്ഠിതമായിരിക്കില്ലെന്ന് (rational) പറയേണ്ട കാര്യമില്ലല്ലോ? പലപ്പോഴും മനുഷ്യനെ തന്റെ ആഗ്രഹപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിവില്ലാത്തവനാക്കി മാറ്റാന്‍ അവന്റെ ഐഡിയോളജിക്ക് വലിയ പങ്കുണ്ട്. അബോധമനസ്സ് എന്ത് പറയുന്നോ അത് പാലിക്കാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. പലപ്പോഴും മനസ്സില്‍ സത്യം, ധര്‍മ്മം, സദാചാരം എന്നീ വിവിധ രൂപഭാവങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് ഐഡിയോളജി ആണ്. ഈ ഐഡിയോളജി ബാഹ്യലോകം മനുഷ്യനില്‍ ഉണ്ടാക്കുന്നതോ അല്ലെങ്കില്‍ മനുഷ്യന്‍ സ്വയം തന്റെ സ്വഭാവത്തില്‍ സഞ്ചയിക്കുന്നതോ ആണ്. രണ്ട് വിധത്തിലായാലും ബാഹ്യലോകമാണ്` ഐഡിയോളജിയുടെ ഉറവിടം.

അധികാരവര്‍ഗ്ഗം പലപ്പോഴും ബോധപൂര്‍വമോ അബോധപൂര്‍വമോ സാധാരണ മനുഷ്യരില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള ഐഡിയോളജിയാണ് വിശ്വസ്തനാകുക, വിശ്വസിക്കുക, അനുസരിക്കുക, എന്നിവ. രാജാവിനോട് (അധികാരിയോട്) വിശ്വസ്തനാകുക, രാജാവിനെ വിശ്വസിക്കുക, രാജാവിനെ അനുസരിക്കുക എന്നതാണ് യഥാര്‍ത്ഥ അര്‍ത്ഥം. മേല്‍പറഞ്ഞ മഹദ് വചനങ്ങളും വിദ്യാര്‍ത്ഥികളോട് യഥാര്‍ത്ഥത്തില്‍ സംവേദിക്കുന്നത് ഇതു തന്നെയാണ്. ഇതില്‍ ഏറ്റവും രസകരമായത് രണ്ടാമത്തേതാണ്: "അഭിമാനം എപ്പോഴും നാശത്തിലേക്ക് നയിക്കുന്നു." ഒന്നിരുന്ന് ചിന്തിച്ചാല്‍ പൊരുള്‍ മനസ്സിലാകും: സാധാരണ്ക്കാരന്റെ അഭിമാനം രാജാവിന്റെ നാശത്തിന് കാരണമായേക്കും; അതുകൊണ്ട് സാധാരണക്കാരന്‍ എപ്പോഴും അഭിമാനമില്ലാത്തവനായി ജീവിക്കണം! എങ്ങനെയുണ്ട്, കൊള്ളാമോ?

2012 ഏപ്രിൽ 15, ഞായറാഴ്‌ച

വിഷുസ്മരണകള്‍



ഒരു വിഷുദിനം കൂടെ ഇന്നലെ കടന്നു പോയി. കൃത്യമായി പറഞ്ഞാല്‍ എന്റെ ജീവിതത്തിലെ മുപ്പത്തൊന്നാം വിഷുദിനം! ഇത്തവണ വിഷുവിന് നാട്ടില്‍ പോകാന്‍ പറ്റിയില്ല. എങ്കിലും ഞാന്‍ നാട്ടിലെ അടുത്ത ബന്ധുക്കളെയെല്ലാം ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിക്കുകയും അവിടുത്തെ വിശേഷങ്ങള്‍ ആരായുകയും ചെയ്തു. എല്ലാവരും രാവിലെ രണ്ടരക്കോ മൂന്നരക്കോ ഒക്കെ ഉണരുകയും കണി കാണുകയും ചെയ്തുവത്രെ. രാവിലെ എണീറ്റ് കണിക്കൊന്നയും മറ്റ് ചില ഫലവര്‍ഗ്ഗങ്ങളും ശ്രീകൃഷ്ണവിഗ്രഹത്തിന്റെ സാന്നിധ്യത്തില്‍ കണി കാണുക. ഇതാണ് വിഷുവിന്റെ ഏറ്റവും പ്രധാനമായ ചടങ്ങ്. രാവിലെ എണീക്കാന്‍ എനിക്ക് പൊതുവെ മടിയാണ്. എങ്കിലും വിഷുദിനത്തില്‍ അമ്മ വിളിച്ചുണര്‍ത്തുന്നതും അമ്മയോടും അച്ഛനോടും അനിയത്തിയോടും കൂടി കണി കാണുന്നതും ഒരു രസമാണ്. കഴിഞ്ഞ വിഷുവിന്  അനിയത്തി അവളുടെ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. പകരം എന്റെ ഭാര്യയുണ്ടായിരുന്നു കൂടെ. കുളിച്ച് വന്ന് കണി കണ്ട് അമ്മയുണ്ടാക്കി വച്ച നെയ്യപ്പവും കട്ടന്‍ ചായയും കഴിക്കും. ഇതാണ് സാധാരണ വിഷുവിന്റെ പുലര്‍ച്ച.

എനിക്ക് ഓണത്തേക്കാള്‍ എന്നും ഇഷ്ടം വിഷു ആയിരുന്നു. ദീര്‍ഘമായ വേനലവധിയുടെ ആരംഭത്തിലാണ് വിഷു എന്നതായിരിക്കാം കാരണം. മറ്റൊരു കാരണം പടക്കങ്ങളും പൂക്കുറ്റികളും പൂത്തിരികളും നിലച്ചക്രങ്ങളും കത്തിക്കാം, അവയുടെ പ്രഭാവലയത്തില്‍ സ്വയം മറന്ന് തിമിര്‍ക്കാം എന്നതായിരിക്കും. കുട്ടിക്കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, പല വിഷുവിനും ആവശ്യത്തിന് പടക്കങ്ങള്‍ പൊട്ടിക്കാനും കത്തിക്കാനും കഴിഞ്ഞില്ല എന്നൊരു തോന്നല്‍ ബാക്കിയാണ്. അച്ഛന് അത്രയേ വാങ്ങാന്‍ പണമുണ്ടായിരുന്നുള്ളൂ. അത് വളരെ വ്യത്യസ്തമായ ഒരു കാലമായിരുന്നു. നവമുതലാളിത്തം പടിക്കലെത്തിയിരുന്നില്ല. അതിസമ്പന്നത എവിടെയും ഉണ്ടായിരുന്നില്ല. ഒരു കുടുംബം പുലര്‍ത്താന്‍, സ്വന്തമായി ഒരു വീടു വക്കാന്‍, ആ ശ്രമത്തിനിടക്ക് മക്കളുടെ വിദ്യാഭ്യാസം താറുമാറാകാതിരിക്കാന്‍, എന്റെ അച്ഛന്‍ എത്ര ബുദ്ധിമുട്ടിയിരുന്നുവെന്ന് എനിക്ക് ഊഹിക്കാനേ കഴിയൂ. അതുപോലൊരു ജീവിതം ജീവിക്കാനുള്ള കരുത്ത് എനിക്കുണ്ടോ എന്ന് അറിയില്ല. അയല്‍വീടുകളിലും ബന്ധുവീടുകളിലും വിഷുവിന് പടക്കം പൊട്ടിക്കുന്നത് ഞാന്‍ കാണാന്‍ പോകുമായിരുന്നു. അങ്ങനെയുള്ള പങ്കുചേരലുകള്‍ ആണ് ഒരു പക്ഷേ വിഷുവിന്റെയും അല്ലെങ്കില്‍ മറ്റേതൊരു ആഘോഷത്തിന്റെയും ധന്യത.

വിഷുദിനത്തില്‍ ഊണ് കഴിക്കാനായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. കാരണം ഊണിന് മുമ്പായി ഒരു നീളന്‍ കോമ്പല പടക്കത്തിന് തീ കൊളുത്തും. ഭക്ഷണത്തേക്കാള്‍ ഞങ്ങള്‍ക്ക് പ്രധാനം ആ പടക്കം പൊട്ടിക്കലായിരുന്നു. വിഭവസമൃദ്ധമായ സദ്യക്ക് മുമ്പായി അച്ഛന്‍ അല്പം ചോറില്‍ പഴവും പപ്പടവും പായസവും കൂട്ടിക്കുഴച്ച് ഗണപതിക്ക് എന്നു പറഞ്ഞ് മാറ്റി വക്കും. അതിലൊരു ഉരുള ഞങ്ങള്‍ കുട്ടികള്‍ക്കും കിട്ടും. സദ്യക്ക് ശേഷം ആ ചോറ് എലിക്ക് കിട്ടാന്‍ പാകത്തില്‍ പറമ്പിന്റെ മൂലയില്‍ കൊണ്ട് വക്കും. ഗണപതിയുടെ വാഹനം എലിയാണ് എന്നാണല്ലോ സങ്കല്പം? ഊണ് കഴിയുന്നതോടെ സങ്കടമായി. വിഷു വിട പറയുകയാണ്. പടക്കങ്ങള്‍ വിട പറയുകയാണ്. നെഞ്ചില്‍ ഒരു ഭാരം പോലെ തോന്നും.

വിഷുവിന്റെ തലേദിവസം വൈകുന്നേരമാണ് ഞങ്ങള്‍ പടക്കങ്ങള്‍ക്ക് തീ കൊളുത്തി തുടങ്ങുക. പടക്കം പൊട്ടുന്ന ശബ്ദവും പൂക്കുറ്റിയുടെയും പൂത്തിരികളുടെയും വര്‍ണ്ണങ്ങളും നിലച്ചക്രം മനസ്സിലുയര്‍ത്തിയിരുന്ന വിസ്മയവും എന്റെ മനസ്സില്‍ മധുരസ്മരണകളായി എന്നും നില നില്‍ക്കും. കാരണം അവ എന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. ഒരു പക്ഷേ ഇന്ന് നാം വിഷു ആഘോഷിക്കുന്നില്ല. മുതലാളിത്തം നമ്മെക്കൊണ്ട് ആഘോഷിപ്പിക്കുകയാണ് ചെയ്യുന്നത്. അതിസമ്പന്നതയില്‍ മതി മറന്ന് നാം ആവശ്യത്തിലധികം പടക്കം പൊട്ടിക്കുന്നുണ്ടാകാം. എങ്കിലും ആ പടക്കങ്ങള്‍ പൊട്ടിക്കൊണ്ടിരിക്കട്ടെ. പൂത്തിരികളും പൂക്കുറ്റികളും മത്താപ്പൂക്കളും കത്തിക്കൊണ്ടിരിക്കട്ടെ. നമ്മുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക് അങ്ങനെ കത്തട്ടെ. കാരണം, ആ പ്രഭാവലയം ആസ്വദിക്കുന്ന കുരുന്നു മനസ്സുകളെ എനിക്കറിയാം. അവരെ എനിക്ക് മനസ്സിലാകും. ശരീരം വളര്‍ന്നത് കൊണ്ട് മനസ്സ് മരവിച്ച ചിലര്‍ക്ക് അത് മനസ്സിലാവില്ലെങ്കിലും.

2012 മാർച്ച് 12, തിങ്കളാഴ്‌ച

നിഷ്ഠ

ഒരിക്കല്‍ ധര്‍മ്മനിഷ്ഠയായ ധര്‍മ്മപത്നി സത്യനിഷ്ഠനായ തന്റെ പതിയോട് ചോദിച്ചു. "ഞാന്‍ മരിച്ചു പോയാല്‍ നിങ്ങള്‍ മറ്റൊരു വിവാഹം കഴിക്കുമോ?"


അശ്ശേഷം പോലും സമയമെടുക്കാതെ, ഒട്ടും ചിന്തിക്കാതെ, പതി പറഞ്ഞു: "ഇല്ല".


പത്നിയുടെ മുഖം ആര്‍ദ്രമായി. അവളുടെ മനോമുകുളം സ്നേഹം തൂവിക്കൊണ്ട് കൊണ്ട് വിരിഞ്ഞു.കഥ അവിടെ അവസാനിക്കുമായിരുന്നു. പക്ഷേ, പതിയെ പുണര്‍ന്നു കൊണ്ട് പത്നി ചോദിച്ചു. "അതെന്താ അങ്ങനെ?"


"നിന്നെ എനിക്കത്രക്കിഷ്ടമാണ് ഓമനേ" എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. സത്യനിഷ്ഠനായ പതി ഇപ്രകാരമാണ് ഉത്തരം നല്‍കിയത്:"ഒരാള്‍ ഒരേ കുഴിയില്‍ രണ്ടു തവണ വീഴുമോ?"


തന്റെ അബോധതലത്തിന്റെ താനറിയാത്ത വിങ്ങലുകള്‍ പുറത്തേക്ക് പ്രസരിപ്പിച്ച സുഖത്തില്‍ പതി തന്റെ സത്യനിഷ്ഠ വെടിഞ്ഞ് ബ്രഹ്മനിഷ്ഠനായി ജീവിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങി. അപ്പോള്‍ "താന്‍ ചത്താലും ഞാന്‍ വേറൊരുത്തനെ കെട്ടും" എന്ന് ആക്രോശിച്ചു കൊണ്ട് ധര്‍മ്മപത്നി പതിയെ കയ്യില്‍ കിട്ടിയ അമ്മിക്കുട്ടി കൊണ്ട് തലക്കടിച്ച് കൊന്നു.


രാഷ്ട്രത്തലവനായ രാജാവ് സിംഹം പതിയെ വധിച്ച പത്നിയാകുന്ന മഹിളയെ തന്റെ സൈന്യത്തെ അയച്ച് ബന്ധിച്ച് കാരാഗൃഹത്തിലടച്ചു. പതിനാലു സംവത്സരത്തെ ജീവപര്യന്തം കാരാഗൃഹത്തിന്റെ ഓണര്‍ എട്ടു വര്‍ഷമാക്കി വെട്ടിച്ചുരുക്കി. മഹിള സ്വതന്ത്രയായി, പുറത്ത് വന്ന് വേറൊരു "മുട്ടാള"നെ വിവാഹം ചെയ്ത്, കുട്ടികളെയും കുക്കുട്ടികളെയും ഉണ്ടാക്കി, ശിഷ്ടകാലം സുഖമായി ജീവിച്ചു.


സ്വപ്നനിഷ്ഠനായ ഒരു കഥാകൃത്ത് ഇതെല്ലാം ഒരു കഥയായെഴുതി.


ശുഭം!

2011 ഡിസംബർ 30, വെള്ളിയാഴ്‌ച

സിനിമ: മേല്‍വിലാസം


'മേല്‍വിലാസം' അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളില്‍ വച്ച് വളരെ നിലവാരം പുലര്‍ത്തുന്ന ഒന്നാണ് എന്ന് പലരും പറഞ്ഞു കേട്ടു. അങ്ങനെ ധാരാളം പേര്‍ പറഞ്ഞത് കേള്‍ക്കാനിടയായതിനാലാണ് ഈ സിനിമ ഞാന്‍ കാണുവാന്‍ തീരുമാനിച്ചത്. നല്ല സിനിമയായിട്ടും ജനം സ്വീകരിച്ചില്ല, നാലു ദിവസത്തിനുള്ളില്‍ തിയേറ്റര്‍ വിടേണ്ടി വന്നു എന്നും പറഞ്ഞു കേട്ടു. സന്തോഷ് പണ്ഡിറ്റിന്റെ ആത്മരതി, അതിനു കിട്ടിയ പഴികളിലൂടെ പ്രശസ്തമാകുകയും, താന്‍ ഒരു സൂപ്പര്‍താരമാണെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിക്കുകയും ചെയ്ത ഈ സമയത്ത് നല്ല സിനിമകള്‍ തഴയപ്പെടുന്നത് ഖേദകരം തന്നെ.

'മേല്‍വിലാസം' എന്ന സിനിമയുടെ ഏറ്റവും വലിയ ശക്തി സംവിധാനത്തിലെ അച്ചടക്കമാണ്. ചില അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊഴിച്ചാല്‍ ആദ്യന്തം സിനിമയുടെ ഗതി മുറുകിയതാണ്. അനാവശ്യമായ ഒരു ഘടകവും ഇല്ലെന്ന് തന്നെ പറയാം.

സിനിമയുടെ ഏറ്റവും വലിയ പരാജയം അതിവൈകാരികതയും സംഭാഷണത്തിലെ കൃത്രിമത്വവും അമിതനാടകീയതയും ആണ്. നാടകം സിനിമയാക്കിയതാണെങ്കിലും ഇത്രയും നാടകീയത വേണ്ടായിരുന്നു. സംഭാഷണങ്ങള്‍ അല്പം കൂടെ സാധാരണമാക്കാമായിരുന്നു.

ഈ സിനിമ നമ്മോട് ചില കാര്യങ്ങള്‍ സംവദിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ സിനിമ വിജയിച്ചോ എന്നു ചോദിച്ചാല്‍ അതെ എന്നാണ് എന്റെ ഉത്തരം. എന്നാല്‍, ഈ ഉത്തരം അപൂര്‍ണ്ണമാണ്. എനിക്ക് കൂടുതല്‍ അഭിപ്രായങ്ങള്‍ പറയുവാനുണ്ട്. ആദ്യം ഈ സിനിമ എന്നോടെ സംവദിച്ചത് എന്താണ് അഥവാ ഞാന്‍ മനസ്സിലാക്കിയത് എന്താണ് എന്ന് പറയാം.
  1. സ്വാതന്ത്ര്യം കിട്ടി ഇത്ര നാളായിട്ടും ഇന്ത്യക്കാരില്‍ അവശേഷിക്കുന്ന ജാതിഭേദവും ജാതിബോധവും ഈ സിനിമ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നു.
  2. ദളിതന് പലപ്പോഴും അര്‍ഹമായ നീതി ഉറപ്പാക്കാന്‍ ഇന്തന്‍ നിയമ വ്യവസ്ഥക്ക് സാധിക്കുന്നില്ല എന്ന് ഈ സിനിമ പറയുന്നു.
  3. ദളിതന്റെ മനസ്സില്‍ അടിമത്തം ഇപ്പോഴും അവശേഷിക്കുന്നു. അതുകൊണ്ടാണ് ക്രൂരമായ പ്രകോപനങ്ങളില്‍ മന:സ്സാന്നിദ്ധ്യം വിട്ടു ചെയ്തു പോയ കുറ്റം ന്യായീകരിക്കാനോ പ്രതിരോധിക്കാനോ ഒട്ടും ശ്രമിക്കാതെ ഏറ്റെടുക്കുകയും, സ്വന്തം നിസ്സഹായത അധികാരികളെ ബോധ്യപ്പെടുത്താന്‍ അല്പം പോലും തയ്യാറാവാതെ ഏതു ശിക്ഷയും സ്വീകരിക്കാന്‍ പാര്‍ഥിപന്‍ അവതരിപ്പിക്കുന്ന ദളിത് കഥാപാത്രം തയ്യാറാകുകയും ചെയ്യുന്നത്. താന്‍ ഇനി എന്തു പറഞ്ഞാലും കാര്യമില്ല എന്ന് അയാള്‍ സ്വയം വിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. ഇതൊരു പക്ഷേ ഒരു സാമൂഹ്യയാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടാവാം.
  4. അധികാരം മനുഷ്യനെ ഉന്മാദത്തിലെത്തിക്കുന്നു. അധികാരം തന്റെ കടമകളെ നിറവേറ്റാന്‍ സമൂഹം കല്പിച്ചു തന്ന ഒന്നായി കാണാതെ, പകരം ഒരു സ്ഥാനമായും, പിന്നെ തന്റെ എന്തോ ഒരു ജന്മാവകാശമായും മനുഷ്യന്‍ കാണുന്നു. ഇതിന്റെ ദൃഷ്ടാന്തങ്ങളാണ് കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്ന ബി. ഡി. വര്‍മ്മയും, അശോകന്‍ അവതരിപ്പിക്കുന്ന ഡോ. ഗുപ്തയും.
  5. തന്റെ അധികാരം താഴെയുള്ളവനെ ചവിട്ടി മെതിക്കാന്‍ മനുഷ്യന്‍ നിരന്തരം ഉപയോഗിക്കുന്നു. അധികാരം കുറഞ്ഞവന്‍ താന്‍ ചവിട്ടിയരക്കപ്പെടാന്‍ ബാധ്യസ്ഥനാണ് എന്ന്, ഞാന്‍ നേരത്തെ പറഞ്ഞ പ്രകാരം, വിശ്വസിച്ചു പോരുന്നു.
  6. പ്രത്യക്ഷത്തില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമായിട്ടുള്ളതല്ല പലപ്പോഴും സത്യം. സത്യം എപ്പോഴും മറഞ്ഞിരിക്കുന്നു. സത്യത്തെ അറിയാന്‍, മനസ്സിലാക്കാന്‍, വസ്തുനിഷ്ഠമായ അപഗ്രഥനം ആവശ്യമാണ്. അനുബന്ധിതമായ പല കാര്യങ്ങളും, സാഹചര്യവും, പ്രത്യക്ഷത്തില്‍ വ്യക്തമായി അറിയാന്‍ സാധിക്കുന്ന പലതിന്റെയും മൂലകാരണങ്ങളും, വിശകലനം ചെയ്യേണ്ടി വരും. സുരേഷ് ഗോപി അവതരിപ്പിക്കുന്ന പട്ടാള വക്കീല്‍ പറയുന്ന ഉദാഹരണം, പറഞ്ഞും കേട്ടും പഴകിയതാണെങ്കിലും, വളരെ പ്രധാനപ്പെട്ട ഒന്നാണ്: "ഭൂമി കറങ്ങുന്നുവെന്നതാണ് സത്യം, പക്ഷേ ആ ചലനം പ്രത്യക്ഷത്തില്‍ നാം അറിയുന്നുല്ല".
  7. പാര്‍ഥിപന്റെ കഥാപാത്രം അനുഭവിച്ച പ്രശ്നങ്ങളും അയാളുടെ നിസ്സഹായാവസ്ഥയും മനസ്സിലായിട്ടും തലൈവാസല്‍ വിജയ് അവതരിപ്പിക്കുന്ന ജഡ്ജിക്ക് ചെയ്യാന്‍ സാധിക്കുന്നത് ഒരു സല്യൂട്ട് നല്‍കുക എന്നത് മാത്രമാണ്. വധശിക്ഷ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. പാര്‍ഥിപന്റെ വളര്ത്തുപുത്രിയെ ജഡ്ജി പിന്നീട് സംരക്ഷിക്കും എന്ന  ഒരു പ്രതീക്ഷ പ്രേക്ഷകന് സിനിമ നല്‍കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
  8. സ്വാതന്ത്ര്യം കിട്ടിയിട്ടും, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയിട്ടും, അവരോടും അവരുടെ ഭാഷയോടുമുള്ള ഭയഭക്തി ബഹുമാനം നമ്മളില്‍ ഇപ്പോഴും ആഴത്തില്‍ വേരോടി നില്‍ക്കുന്നു.
ഇനി എന്റെ പഴയ ചോദ്യത്തിനുള്ള പൂര്‍ണ്ണമായ മറുപടി നല്‍കാം. ഈ സിനിമ അതിന്റെ സന്ദേശം വ്യക്തമായി കാഴ്ചക്കാരനിലെത്തിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. ഉത്തരം അല്പം അമിതമായ വ്യക്തതയോടെ എന്നാണ്. ഈ സിനിമ പറയാനുള്ളതെല്ലാം പ്രേക്ഷകന്റെ മുഖത്ത് നോക്കി വെട്ടിത്തുറന്ന് വിളിച്ചു പറയുന്നു. ഓരോ കഥാപാത്രങ്ങളെയും അല്പം അമിതമായ പൂര്‍ണ്ണതയോടെയാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് കൃഷ്ണകുമാര്‍ കോടതിയുടെ മുമ്പില്‍ പോലും തന്റെ അഹന്തയും, ദളിതനോടുള്ള പുച്‌ഛവും പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ദളിതരെകുറിച്ച് പല പുലഭ്യവും പറഞ്ഞു കൊണ്ടേയിരിക്കുന്നു. സ്വയം നിയന്ത്രണം വിട്ട് അക്രമാസക്തനാകുകയും ആയുധം പോലുമെടുക്കുകയും ചെയ്യുന്നു. ഇതെല്ലാം തനിക്കെതിരാകാമെന്ന് അയാള്‍ ചിന്തിക്കാത്തതെന്താണ്? വലിയൊരു വൈരുദ്ധ്യം അശോകനും മറ്റും തനിക്ക് വിഘാതമായേക്കാവുന്ന ചില സത്യങ്ങള്‍ സുരേഷ് ഗോപിയുടെ കൗശല്യത്തിന് മുമ്പില്‍ വെളിപ്പെടുത്തുമ്പോള്‍, കൃഷ്ണകുമാര്‍ ഭയം ഭാവിക്കുന്നു എന്നതാണ്. അപ്പോള്‍ കോടതിയില്‍ എന്തൊക്കെ പറയാം പറയരുത് എന്ന് അയാള്‍ക്ക് നിശ്ചയമുണ്ട്. ഈ വൈരുദ്ധ്യം, ഈ കഥാപാത്രത്തെ ഒരുക്കുന്നതിലോ അല്ലെങ്കില്‍ അഭിനയിച്ച് ഫലിപ്പിക്കുന്നതിലോ ഒക്കെ വന്ന ഒരു പാകപ്പിഴയായി ഞാന്‍ കാണുന്നു.

കൃഷ്ണകുമാറിന്റെ കഥാപാത്രത്തിനു പുറമെ, അശോകന്‍ അവതരിപ്പിക്കുന്ന ഡോക്ടറും, സുരേഷ്ഗോപിയുടെ പട്ടാള വക്കീലും, തലൈവാസല്‍ വിജയിന്റെ ജഡ്ജിയും, പാര്‍ഥിപന്റെ ദളിതനും എല്ലാം വളരെ വ്യക്തമായി വരക്കപ്പെട്ടിരിക്കുന്നു. അവര്‍ അവരുടെ സ്വഭാവവും രീതിയും ജീവിതപശ്ചാത്തലങ്ങളും അമിത വ്യക്തതയോടെ പ്രകടിപ്പിക്കുന്നു. സംവിധായകന്‍ എന്താണോ സിനിമയിലൂടെ പറയാനുദ്ദേശിക്കുന്നത് അത് ഈ കഥാപാത്രങ്ങള്‍ അമിത പൂര്‍ണ്ണതയോടും അമിത തീവ്രതയോടും കൂടി പറയുന്നു.

ഈ അമിത പൂര്‍ണ്ണത സിനിമയുടെ element of surprise നഷ്ടപ്പെടുത്തുന്നില്ലേ? അത് സിനിമയുടെ സ്വതന്ത്രമായ ആസ്വാദനത്തിന് ഹാനിയാകുന്നില്ലേ?

സിനിമയില്‍ ഫ്ലാഷ്ബാക്കുകള്‍ക്കുള്ള അനവധി സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും അവ ഉപയോഗിക്കുന്നില്ല എന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ എടുത്തു പറഞ്ഞിരിക്കുന്ന ഒരു തനിമയാണ്. എന്നാല്‍, ഇതു കൊണ്ട് പ്രേക്ഷകന് പ്രത്യേകിച്ച് എന്തു ഗുണം? ഉണ്ടാകേണ്ടിയിരുന്ന ഒരു ഗുണം scope for imagination ആണ്. പറയാത്ത കാര്യങ്ങള്‍ സ്വയം സങ്കല്‍പ്പിച്ച് നെയ്തെടുക്കാനുള്ള അനുവാചക സ്വാതന്ത്ര്യം. എല്ലാം അമിത സ്പഷ്ടതയോടെ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ കലാസ്വാദനമെവിടെ? ചില കപട ക്ലാസിക്ക് സംഗീത വിദ്വാന്മാര്‍ പറയുന്നത് ഒരു രാഗം കേട്ടാല്‍ ഒരു പ്രത്യേക വികാരം അത് ഉദ്ദീപിപ്പിക്കണം എന്നാണ്. ഇത് മണ്ടത്തരമാണ്. കലാസ്വാദനം ഒരു സാങ്കല്പിക തലത്തിലാണ് നടക്കുന്നത്. സ്വന്തം സാങ്കല്പിക തലത്തെ സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം ആസ്വാദകനുണ്ടാകണം. തമിഴ് സിനിമകളില്‍ കോമഡി ചെയ്തിട്ട്, അതിലെ കോമഡി എന്താണെന്ന് വടിവേലുവും വിവേകും മറ്റും സിനിമയില്‍ തന്നെ വിശദീകരിക്കാറുണ്ട്. അതോടെ ആ സന്ദര്‍ഭത്തിന്റെ നര്‍മ്മരസം ഇല്ലാതാകുന്നു. അതേ സമയം ജഗതി ശ്രീകുമാറിനെ ശ്രദ്ധിക്കുക. എത്ര ചാതുര്യത്തോടെയാണ് അദ്ദേഹം കോമഡി ചെയ്യുന്നത്! വളരെ ഗൗരവത്തോടുകൂടിയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഓരോന്നും ചെയ്യുന്നത്. അത് ഹാസ്യമാകുന്നത് പലപ്പോഴും അനുവാചകന്റെ മനസ്സിലാണ്, സ്‌ക്രീനിലല്ല. ഇത് വളരെ പ്രധാനമാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, 'മേല്‍വിലാസം' ഇത് സാദ്ധ്യമാക്കുന്നതില്‍ പരാജയപ്പെടുന്നു.

മറ്റൊരു പ്രശ്നം ഈ സിനിമയിലെ അതിവൈകാരികതയാണ്. കണ്ടും കേട്ടും പഴകിയ ആദര്‍ശവാദവും അത് പ്രകടിപ്പിക്കുമ്പോഴുള്ള പശ്ചാത്തല സംഗീതവും എനിക്ക് വളരെ കൃത്രിമവും വിരസവും ആയി തോന്നി. ഈ സിനിമയില്‍ അഭിനയം മോശമല്ലെങ്കിലും വളരെ നാടകീയമായി പോയി എന്നു എനിക്ക് പറയാതെ വയ്യ. ചിലപ്പോള്‍ വളരെ കൃത്രിമമായും തോന്നി.

എങ്കിലും സിനിമ മൊത്തത്തില്‍ നല്ലതാണ്.  മലയാള സിനിമയില്‍ ഇന്ന് നാം കാണുന്ന ചളിപ്പുകള്‍ക്കിടയില്‍ ഒരു നല്ല ശക്തമായ കഥയും സ്വതന്ത്രമായ സംവിധാനവും ഗൗരവമാര്‍ന്ന സന്ദേശവും ഈ സിനിമ നമുക്ക് കാഴ്ച്ച വക്കുന്നു.

2011 ജൂൺ 16, വ്യാഴാഴ്‌ച

ചലനം


ചലനം പ്രപഞ്ചത്തിലെ സാര്‍വത്രിക പ്രതിഭാസമത്രെ. പ്രപഞ്ചത്തില്‍ മറ്റ് എന്തിനേക്കാളും ചലനം ഒഴിച്ചു കൂടാനാവില്ല എന്നും പറയുന്നു. സൂര്യനു ചുറ്റുമുള്ള ഭൂമിയ്ടെ ഭ്രമണവും എന്റെ ശ്വാസവും ചലനമത്രെ.


രാത്രിയുടെ അജ്ഞാതമായ ഏതോ ഒരു യാമത്തില്‍ തികച്ചും വിചിത്രമായ മനോനിലയുമായി ഞാന്‍ ചലനത്തെ, ആദിമമായ ഒരു ചലനത്തെ, കുറിച്ചു വെറുതെ വാചാലനാകുകയാണ്.  ആദിമമായ ചലനം ആരംഭിക്കുന്നത് നാമറിയാതെയാണ്. അത് ഏതു നിനിഷവുമാകാം. വേണ്ടത് ഒരു ഇന്‍സ്പിരേഷന്‍ ആണ് -- ഒരു സ്പാര്‍ക്ക്. ചലനം തുടങ്ങുകയായി. മന്ദം മന്ദം പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത പോലെ, ഒട്ടും ഉത്സാഹമില്ലാതെ. പിന്നെ, പതുക്കെ പതുക്കെ, ഒരു താളം കണ്ടെത്തുകയായി. താളം മുറുകുന്നു. ചലനം വേഗത്തിലാകുന്നു. ക്രമേണ നാം കരുതുന്നതിനപ്പുറത്തെ തലങ്ങളിലേക്ക് ചലനം നമ്മെ നയിക്കുന്നു. അപ്പോള്‍ നാം നാമല്ലാതായി തീരുന്നു. അവിടെ നാം നില നില്‍ക്കുന്നില്ല. അസ്ഥിത്വം മറന്നു പോകുന്നു. അപ്പോള്‍, പെട്ടെന്ന്, മസ്തിഷ്ക്കത്തില്‍ ഒരു സ്ഫോടനം. എന്തായിരുന്നു അത്? ചലന വേഗത പൊടുന്നനെ കുറയുന്നു. അവസാനിക്കുമ്പോഴുള്ള ആളിക്കത്തലോ?


ഉരുകിത്തീരുന്ന മെഴുകു തിരിയെ പോലെ..................ചലനം നില്‍ക്കുകയായി...........ഒരു ശീല്‍ക്കാരം.......ശാന്തം....പിന്നെ..നിശ്ചലം!